പശ്ചിമേഷ്യയിൽ അശാന്തി പരത്തുന്ന യുദ്ധത്തിൽ നിന്ന് അമേരിക്ക പിന്മാറണം: കേരള ജംഇയ്യത്തുൽ ഉലമ

Kozhikode

കോഴിക്കോട്: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന ശാന്തിയും സമാധാനവും നശിപ്പിക്കാൻ വർഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഇറാനെതിരെ ഇസ്രായേൽ നടത്തുന്ന അക്രമങ്ങളെന്ന് കേരള ജംഇയ്യത്തുൽ ഉലമ അഹ്‌ലുസ്സുന്ന വൽ ജമാഅ നിർവാഹക സമിതി അഭിപ്രായപ്പെട്ടു. രാജ്യങ്ങൾ തമ്മിൽ നില നിർത്തേണ്ട എല്ലാ മര്യാദകളും ലംഘിച്ചു കൊണ്ട് അമേരിക്കയുടെ പിന്തുണയോടെ ഇറാനെതിരെ ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്ന അക്രമങ്ങളെ യോഗം ശക്തമായി അപലപിച്ചു.ആയുധക്കച്ചവടം നടത്തിയും ഭീഷണി മുഴക്കിയും അക്രമത്തിൽ പങ്കുചേർന്നും പശ്ചിമേഷ്യയിൽ അശാന്തി സൃഷ്ടിക്കുന്ന യുദ്ധത്തെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം യുദ്ധത്തിൽ നിന്ന് പിന്മാറാനും സമാധാന ശ്രമങ്ങളെ പിന്തുണക്കാനും അമേരിക്ക അടക്കമുള്ള സാമ്രാജ്യത്വ ശക്തികൾ തയ്യാറാവണം.

ഈ യുദ്ധം ശക്തമാകുമ്പോൾ അത് കേവലം ഇറാനെയും ഇസ്രായേലിനെയും മാത്രമല്ല ബാധിക്കുന്നത്. പശ്ചിമേഷ്യയിൽ രൂപപ്പെടുന്ന അസ്വസ്ഥതകൾ കേരളത്തിന്റെ സാമ്പത്തിക സാമൂഹ്യ സാഹചര്യങ്ങളെ പോലും ബാധിക്കാനിടയുണ്ടന്ന് നാം തിരിച്ചറിയണം. ഏതെങ്കിലും രാജ്യത്തോടുള്ള പകയോ വിദ്വേഷമോ യുദ്ധത്തെ ന്യായീകരിക്കുന്നതിന് പ്രചോദനമാകരുതെന്ന് കേരള ജംഇയ്യത്തുൽ ഉലമ നിർവാഹ സമിതി യോഗം വ്യക്തമാക്കി.
സ്ത്രീകളും കുട്ടികളുമടങ്ങുന്ന നിരപരാധികളാണ് യുദ്ധത്തിന്റെ ഇരകളായി മാറുന്നത്. യുദ്ധം വരുത്തിവെക്കുന്ന ദുരന്തങ്ങളെക്കുറിച്ച് മനസ്സിലാക്കി അതിനെതിരെ നിലപാട് സ്വീകരിക്കുന്നതിന് പകരം യുദ്ധത്തെ ആഘോഷിക്കുന്ന നിലപാട് അഭിലഷണീയമല്ല.

നിരായുധരും ദുർബലരുമായ ഫലസ്തീനിലെ ജനങ്ങൾക്കെതിരെ പതിറ്റാണ്ടുകളായി അതിക്രൂരമായ ആക്രമങ്ങൾ നടത്തിയവർ യുദ്ധത്തിൽ തിരിച്ചടി ലഭിക്കുമ്പോൾ മാനവികതയെ കുറിച്ച് സംസാരിക്കുന്നത് പരിഹാസ്യമാണ്. ഇറാൻ പ്രതിനിധാനം ചെയ്യുന്ന ആശയാദർശങ്ങളോടും രാഷ്ട്രീയ നിലപാടുകളോടും വിയോജിപ്പുകൾ നിലനിൽക്കുമ്പോഴും ഇറാനെതിരെ ഇസ്രായേൽ നടത്തുന്ന അതിക്രമങ്ങൾക്കെതിരെ പ്രതികരിക്കുന്ന സുഊദി അറേബ്യ അടക്കമുള്ള രാജ്യങ്ങളുടെ നിലപാട് സ്വാഗതാർഹമാണ്‌. ഇറാനെതിരെ നടന്നു കൊണ്ടിരിക്കുന്ന കിരാതമായമായ അക്രമങ്ങളെ അപലപിക്കാനും യുദ്ധം അവസാനിപ്പിക്കാനുള്ള സമ്മർദ്ദ ശക്തിയായി മാറാനും ഇന്ത്യ തയ്യാറാവണമെന്ന് കെ ജെ യു ആവശ്യപ്പെട്ടു.

ടി പി അബ്ദുല്ലക്കോയ മദനി, പി മുഹ്‌യിദ്ദീൻ മദീനി, ഈസ മദനി,ഡോ. മുഹമ്മദലി അൻസാരി, പി പി മുഹമ്മദ്‌ മദനി, അബ്ദുറസാഖ്‌ ബാഖവി, മായിൻ കുട്ടി സുല്ലമി, എം എം നദ്‌വി, അബ്ദുറഹ്‌മാൻ മദീനി, ഹനീഫ് കായക്കൊടി സംസാരിച്ചു.