ജോൺ മത്തായി കമ്മിറ്റി ദുരിതത്തിലാക്കിയ ചൂരൽമലക്കാർ, സംസ്ഥാന-ജില്ലാ ദുരന്തനിവാരണ അഥോറിറ്റികൾ വൻ പരാജയം; പുനരധിവാസം അവകാശമാണ് ഔദാര്യമല്ല: സി.പി.ഐ(എം.എൽ) റെഡ് സ്റ്റാർ

Wayanad

മുണ്ടക്കൈ-ചൂരൽമല ദുരന്തഭൂമിയിലെ ജനങ്ങളുടെ ജീവിതം അനിശ്ചിതമാക്കിക്കൊണ്ട് വീണ്ടും ഉരുൾപൊട്ടലുണ്ടായിരിക്കുന്നു. ദുരന്തത്തിന് ശേഷം നീണ്ട 12 മാസങ്ങൾ പിന്നിടുമ്പൊഴും പ്രഖ്യാപിച്ച അടിയന്തിര ധനസഹായവും വാടകയും പലപ്പൊഴും പ്രഖ്യാപനത്തിൽ മാത്രമായി ഒതുങ്ങുന്നു. പ്രകൃതി ദുരന്തത്തിലകപ്പെട്ട് ദുരിത ജീവിതം നയിക്കുന്ന ജനങ്ങളോടുള്ള പ്രതിബദ്ധത കാണിക്കാൻ മടിച്ചു നിൽക്കുകയാണ് പിണറായി സർക്കാരെന്ന് സി.പി.ഐ(എം.എൽ) റെഡ്സ്റ്റാർ വയനാട് ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. തീവ്രമായ കാലാവസ്ഥാ വ്യതിയാനത്തിൻ്റെ കാലത്തും കൃത്യമായ മുന്നറിയിപ്പുകൾ നൽകാനാവാത്ത ജില്ലാ-സംസ്ഥാന സംവിധാനങ്ങൾ തികഞ്ഞ പരാജയമാണെന്നും കുറ്റപ്പെടുത്തി.

ശാസ്ത്ര യുക്തികളെ അഴിമതിയിൽ മുക്കി പിണറായി സർക്കാറിന് വേണ്ടിയും റിയൽ എസ്റ്റേറ്റ്-റിസോർട്ട് മാഫിയകൾക്ക് വേണ്ടിയുമാണ് ജോൺ മത്തായി റിപ്പോർട്ട് മെനഞ്ഞത്. ദുരന്താനന്തരം കലക്ടറേറ്റിൽ നടന്ന സർവകക്ഷി യോഗത്തിൽ വച്ച് ജോൺ മത്തായി റിപ്പോർട്ട് തള്ളിക്കളയണമെന്ന പാർട്ടിയുടെ നിലപാടിനോട് 99% പ്രതിനിധികളും യോജിക്കുകയുണ്ടായി. ഇഷ്ടം പോലെ ഫണ്ട് സമാഹരണം നടന്നിട്ടും ജനങ്ങൾക്ക് വേണ്ടി അതുപയോഗിക്കാതെ ദുരന്ത ബാധിതരെ പരീക്ഷിക്കുന്ന ജനവിരുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത് എന്നും ജില്ലാ കമ്മിറ്റി പത്രക്കുറിപ്പിൽ അറിയിച്ചു.

ജില്ലാ സെക്രട്ടറി കെ.വി. പ്രകാശ് റിപ്പോർട്ട് അവതരിപ്പിച്ചു. പി.എം. ജോർജ്ജ്, പി.ടി. പ്രേമാനന്ദ്, ബിജി ലാലിച്ചൻ, എം.കെ. ഷിബു, കെ.ജി. മനോഹരൻ, സി. ജെ. ജോൺസൺ തുടങ്ങിയവർ സംസാരിച്ചു.