പതിനഞ്ചുകാരിയെ ബംഗ്ലാദേശിലേക്ക് കടത്താന്‍ നീക്കം; ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

Crime

ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബംഗ്ലാദേശിലേക്ക് കടത്താനുള്ള നീക്കം പൊലീസിന്റെ സമയോചിത ഇടപെടല്‍ കാരണം തടയാനായി. തൊടുപുഴയിലാണ് ബംഗാള്‍ സ്വദേശിയായ അന്യസംസ്ഥാന തൊഴിലാളി 15കാരിയെ പ്രണയം നടിച്ച് ബംഗാളിലേക്ക് കടത്തിയത്. അവിടെ നിന്നും ബംഗ്ലാദേശിലേക്ക് കടത്താനുള്ള ശ്രമത്തിനിടയിലാണ് പൊലീസ് ഇരുവരേയും പിടികൂടിയത്.

കൊല്‍ക്കത്ത മുര്‍ഷിദാബാദ് സ്വദേശിയായ സുഹൈല്‍ ഷെയ്ഖ് എന്ന യുവാവ് പെണ്‍കുട്ടിയുമായി നാടുവിട്ടതറിഞ്ഞ ഉടനെ തന്നെ പൊലീസ് അവിടെയെത്തി അതിസാഹസികമായി പെണ്‍കുട്ടിയെ രക്ഷപെടുത്തുകയായിരുന്നു. തൊടുപുഴയിലെ സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരനായിരുന്നു സുഹൈല്‍ ഷെയ്ഖ്. സുഹൈലിനെ അറസ്റ്റ് ചെയ്ത് തൊടുപുഴയിലെത്തിച്ചു. സുഹൈലിന് നാട്ടില്‍ ഭാര്യയും മക്കളുമുണ്ടായിരുന്നെന്ന് അന്വേഷണത്തില്‍ പൊലീസിന് വ്യക്തമായിട്ടുണ്ട്.

തൊടുപുഴ വെങ്ങല്ലൂര്‍ സ്വദേശിനിയായ 15കാരിയെയും സുഹൈല്‍ ഷേഖിനേയും കാണാതായത് ഏപ്രില്‍ 22നാണ്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ തൊടുപുഴ ഡിവൈ എസ് പി മധു ബാബുവിന് പരാതി നല്‍കി. പെണ്‍കുട്ടിയെ സുഹൈല്‍ കൂട്ടിക്കൊണ്ടുപോയതാണെന്ന് പ്രാഥമിക അന്വേഷത്തില്‍ മനസിലായി. മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ചിട്ടായിരുന്നു ഇരുവരും പോയത്. ഇത് അന്വേഷണം ദുഷ്‌കരമാക്കി. എന്നാല്‍ പൊലീസ് നടത്തിയ നിര്‍ണായക അന്വേഷണത്തിലൂടെ ഇവരുള്ള സ്ഥലം കണ്ടെത്തുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.